ഗാസസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഗാസയിലെ വിവിധ മേഖലകളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക ഇടപെട്ട് ഗാസയില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമായതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ രേഖപ്പെടുത്തിയ ദിവസം കൂടിയാണ് ശനിയാഴ്ച.

ഖാന്‍ യൂനിസിന്റെ വടക്കുപടിഞ്ഞാറുള്ള അല്‍-മവാസി പ്രദേശത്ത് അഭയാര്‍ത്ഥികള്‍ തങ്ങിയ ക്യാംപിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഗാസ സിറ്റിയുടെ പടിഞ്ഞാന്‍ പ്രദേശമായ റെമാലിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയും വ്യോമാക്രമണം ഉണ്ടായി. ഇവിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പലസ്തീനികള്‍ മരിച്ചെന്നാണ് വിവരം. അമ്മയും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഖാന്‍ യൂനിസില്‍ ഒരു കെട്ടിടം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു ഇസ്രയേല്‍ ആക്രമണം.

ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നാണ് ആക്രമണങ്ങളെ ഇസ്രയേല്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം സുഹൈല്‍ അല്‍-ഹിന്ദി ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദങ്ങള്‍ തള്ളി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇതുവരെ കുറഞ്ഞത് 524 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *