കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ വിമാനത്താവളത്തില്‍ എത്തിയതോടെ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നൂറുകണക്കിന് അനുയായികള്‍ തടിച്ചുകൂടി. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ രാജാവ് ഗ്യാനേന്ദ്രയെ തിരികെ കൊണ്ടുവരണമെന്ന് പ്ലക്കാര്‍ഡുമായി നിന്ന അനുകൂലികള്‍ ആര്‍ത്തു വിളിച്ചു.

ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തും പരിസരത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. 2008 ല്‍ നേപ്പാള്‍ രാജവാഴ്ച നിര്‍ത്തലാക്കി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇടയില്‍ കഴിഞ്ഞ വര്‍ഷം രാജവാഴ്ചയെ അനുകൂലിക്കുന്ന പ്രകടനങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നു.

വിമാനത്താവളത്തിന്റെ പരിസര പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വന്‍ വിന്യാസം ഉണ്ടായിരുന്നു. മുതിര്‍ന്ന നേതാവ് കമല്‍ താപ്പ നയിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുടെയും നവരാജ് സുബേദിയുടെയും മെഡിക്കല്‍ പ്രൊഫഷണല്‍ ദുര്‍ഗ പ്രസായ്യുടെയും നേതൃത്വത്തിലുള്ള വിവിധ ഗ്രൂപ്പുകളുടെ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നു. മാര്‍ച്ച് 5 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് വ്യാഴാഴ്ച കാഠ്മണ്ഡുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസായ് പറഞ്ഞു. രാജ്യത്ത് ഒരു ഹിന്ദു രാജാവിനെ പുനഃസ്ഥാപിക്കുക എന്ന അവരുടെ അജണ്ട പരിഗണിക്കാതെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *