വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്‌റ്റോറി ബിയോണ്ട് ദ കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലര്‍. ആദ്യ ഭാഗത്തേക്കാളും വലിയ വിവാദങ്ങളായിരിക്കും രണ്ടാം ഭാഗം സൃഷ്ടിക്കുകയെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍.

കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. മൂന്ന് പെണ്‍കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. അതില്‍ ഒരു കഥ നടക്കുന്നത് കേരളത്തിലാണ്.

‘ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.

2023 ലാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. സുദീപ്‌തെ സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന, ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാണ്ട ചിത്രമെന്നായിരുന്നു കേരള സ്റ്റോറി നേരിട്ട വിമര്‍ശനം. ചിത്രത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതും വിവാദമായി.

അതേസമയം രണ്ടാം ഭാഗം കൂടുതല്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതായിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയെ മുസ്ലീം രാജ്യമാക്കി മാറ്റുമെന്ന ഡയലോഗ് മുതല്‍ ശാരീരികമായി കീഴ്‌പ്പെടുത്തി ബീഫ് കഴിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളുമെല്ലാം ട്രെയിലറിലുണ്ട്. ഇതിനോടകം തന്നെ സിനിമയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *