പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
102.8 കോടി ചെലവിൽ ഇ.പി.സി മോഡലിൽ മാനന്തവാടി – പേര്യ റോഡ്
മാനന്തവാടി:സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം കൈവരിച്ചെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
മാനന്തവാടി – പേരിയ റോഡിന്റെയും പി.ഡബ്ല്യു.ഡി ബ്രിഡ്‌ജസിൻ്റെ കീഴിൽ നിർമ്മാണം പൂർത്തീകരിച്ച പുലിക്കാട്ട്കടവ് പാലത്തിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മേൽപ്പാലങ്ങൾ, ഫ്ലൈ ഓവറുകൾ, ബൈപാസുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വികസനത്തിലും കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിർമ്മാണ മേഖലയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ കാർഷിക-ടൂറിസം മേഖലകൾക്ക് പുതിയ ഉണർവ് നൽകുന്ന മലയോര ഹൈവേ പദ്ധതി ഏകദേശം 1200 കിലോമീറ്റർ നീളത്തിൽ 13 ജില്ലകളിലൂടെ കടന്നുപോകുമെന്നും ഇതിൽ വലിയൊരു വിഹിതം ഇതിനകം പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ മൂന്ന് റീച്ചുകൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് മാത്രം ഏകദേശം 35000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയതായും, ഇതിനകം ഏകദേശം 150 മേൽപ്പാലങ്ങൾ നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. പ്രധാന ജങ്ഷനുകളുടെ വികസനത്തിനായി ഫ്ലൈ ഓവറുകളും ബൈപാസുകളും യാഥാർഥ്യമാക്കിയതായും വ്യക്തമാക്കി.
ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ നേരിട്ട് ധനസഹായം നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
