കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായ തെളിവാകുമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശി സുധാ ബേബിയാണെന്ന് പൊലിസ് അറിയിച്ചു.

മൃതദേഹത്തില്‍ മുറിപ്പാടുകളുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ അറിയിച്ചു. പ്രതിയിലേക്ക് എത്തിയതായും അതിന്റെ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്. 35 വയസാണ് ഇവരുടെ പ്രായം. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ കൊച്ചിയിലെ ഒരു കടയുടെ സ്റ്റിക്കറും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ യുവതി എങ്ങനെ ഇവിടെയെത്തി, ആരാണ് ഇവിടേക്ക് എത്തിച്ചത് എന്നതുള്‍പ്പടെ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവതിയെ മറ്റൊരു സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ തളളിയാതാകാമെന്നാണ് പൊലീസ് പറയുന്നത്. ട്രെയിന്‍ പോകുന്ന ട്രാക്കിലേക്ക് മൃതദേഹം വയ്ക്കുന്നതിന് പകരം ഉപേക്ഷിച്ച ട്രാക്കിന്റെ പാളത്തില്‍ മൃതദേഹം വച്ചതാണ് കൊലപാതിക്കു പറ്റിയ പിഴവ്. ട്രെയിന്‍ ഇടിച്ചതിന്റെ ഒരു പരിക്കും യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് മാറുമെന്ന് കൊലപാതകി കരുതിയിരിക്കണമെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയായിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *