ഇടതുസര്‍ക്കാര്‍ വയനാടിനോട് കാട്ടിയ അവഗണനക്ക് ജനം മറുപടി നല്‍കും

കല്‍പ്പറ്റ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വയനാട് യു ഡി എഫ് സജ്ജമായതായും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി മണ്ഡലങ്ങള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ട് നിലനിര്‍ത്തുകയും മാനന്തവാടി മണ്ഡലം എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുക്കുന്നതിനുമുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച തിളക്കമാര്‍ന്ന വിജയവും സ്ഥാനാര്‍ഥികളുടെ ജനപ്രീതിയും എം എല്‍ എമാരുടെ വികസന നേട്ടങ്ങളും യു ഡി എഫിന്റെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി കേരളത്തിനായി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടിയായ സ്ത്രീകള്‍ക്കുള്ള സൗജന്യ കെ എസ് ആര്‍ ടി സി യാത്ര, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കല്‍, കോളേജ് വിദ്യാര്‍ഥിനികള്‍ക്കുള്ള ആയിരം രൂപയുടെ പ്രതിമാസ അലവന്‍സ്, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിവയെല്ലാം ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് നിയോജകമണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകളുടെ തിയ്യതികളടക്കം നിശ്ചയിച്ചു കഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലുണ്ടായിട്ടും വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ഏഴായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, ചുരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ സര്‍ക്കാരാനിയില്ല. ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാരീതിയിലും സര്‍ക്കാരുമായി പൂര്‍ണമായി സഹകരിച്ച് ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് യു ഡി എഫ് പങ്കാളികളായപ്പോള്‍ ഞങ്ങളെ മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഭാഗത്ത് നിന്നുണ്ടായത്. കല്‍പ്പറ്റ എം എല്‍ എയെ അപമാനിക്കാന്‍ വരെ തുനിച്ചു. ഇതിനെല്ലാം വയനാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കും. ഇന്നേവരെ വയനാട്ടില്‍ ജയിച്ചിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ ടി മുഹമ്മദ്, കണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്ക്, മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍ കെ റഷീദ് എന്നിവര്‍ പങ്കെടുത്തു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *