കൽപ്പറ്റ: നിയോജക മണ്ഡലത്തിൽ “ബദൽ രാഷ്ട്രീയത്തിന് ശക്തി പകരുക” എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ സ്ഥാനാർഥി എൻ. ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ പര്യടനം നടത്തുന്ന സ്ഥാനാർഥി വീടുകൾ തോറും സന്ദർശിച്ച് വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പരിഹാര മാർഗങ്ങൾ മുന്നോട്ടുവെക്കുമെന്ന് ഉറപ്പുനൽകുന്ന എൻ. ഹംസയ്ക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യുവാക്കളും സ്ത്രീകളും ഉൾപ്പെടെ വലിയ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രചാരണത്തിന് കൂടുതൽ ഉണർവ് നൽകുകയാണ്.
പ്രചാരണത്തിന്റെ ഭാഗമായി മുട്ടിൽ WMO ഓർഫനേജ്, ആർട്സ് കോളേജ് എന്നിവിടങ്ങൾ സന്ദർശിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ച് അവരുടെ പ്രതീക്ഷകളും ആശങ്കകളും മനസ്സിലാക്കി. അടുത്തിടെ പുഴയിൽ മുങ്ങിമരിച്ച റാഷിദിന്റെ വീട്ടിലും സന്ദർശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
വരും ദിവസങ്ങളിൽ കുടുംബ സംഗമങ്ങൾ, കൺവെൻഷനുകൾ തുടങ്ങിയ പരിപാടികൾ കൂടി സംഘടിപ്പിക്കുന്നതോടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയാകുമെന്ന് നേതാക്കൾ അറിയിച്ചു.
