തൃശ്ശൂര്‍: ചൂണ്ടുവിരലില്‍ മുറിവേറ്റയിനാല്‍ യുവതിക്ക് വോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. തൃശ്ശൂര്‍ മണ്ഡലത്തില്‍കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്.

വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവര്‍ ബൂത്തില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടര്‍ന്ന് ബൂത്തില്‍ പ്രതിഷേധം ഉടലെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒരു വിരലിന് പരിക്കുണ്ടെങ്കില്‍ മറ്റ് വിരലുകളില്‍ മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥര്‍ അത് അനുവദിച്ചില്ല.

പ്രതിഷേധം കനത്തതോടെ അക്ഷയില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി പ്രിലസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടുചെയ്യാന്‍ വന്ന യുവതിക്ക് വൈകീട്ട് ആറു മണിയോടെയാണ് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കിയത്.

കഴിഞ്ഞ ആറാം തീയതി മിക്സിയില്‍ കൈപ്പെട്ടതിനെത്തുടര്‍ന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ കാണിച്ച് സ്റ്റിച്ച് ഇട്ട വിരല്‍ നിലവില്‍ വെച്ചുകെട്ടിയ നിലയിലായിലായിരുന്നു. വോട്ട് ചെയ്യുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ അറിയിച്ചതിനെത്തുടര്‍ന്ന്, അവര്‍ വീട്ടില്‍ പോയി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥന്‍ നിലപാട് മാറ്റാന്‍ തയറായിരുന്നില്ല.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *