കറാച്ചി: ടി20 ലോകകപ്പ് സമയത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതാണ് പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിങ് സ്റ്റൈല്‍. ക്രീസിലേക്ക് നടന്നെത്തി സെക്കന്‍ഡുകള്‍ ആക്ഷന്‍ കാണിച്ചു നിന്ന ശേഷമാണ് താരം പന്ത് ഡെലിവര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിന്റെ ബൗളിങ് ആക്ഷന്‍ വിവാദത്തിലായിരിക്കുകയാണ്.

ഇന്നലെ നടന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്- റാവല്‍പിണ്ടീസ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍. ക്വെറ്റ താരമാണ് താരിഖ്. താരത്തിന്റെ പന്തുകള്‍ നേരിടാന്‍ തയ്യാറാകാതെ റാവല്‍പിണ്ടീസിന്റെ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നു തുടരെ മാറിയതാണ് വിവാദമായത്.

റാവല്‍പിണ്ടീസ് റണ്‍സ് ചെയ്‌സ് ചെയ്യുന്നതിനിടെ ഒന്‍പതാം ഓവറിലാണ് സംഭവങ്ങള്‍. ഉസ്മാന്‍ താരിഖിന്റെ ഈ ഓവറിലെ നാലാം പന്താണ് ഡാരില്‍ മിച്ചല്‍ നേരിടാന്‍ നിന്നത്. താരിഖ് സ്വതസിദ്ധമായ ശൈലിയില്‍ പന്തെറിയാന്‍ തുടങ്ങുമ്പോഴേക്കും തയ്യാറല്ലെന്നു കാണിച്ച് ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നു മാറി.

താരിഖ് വീണ്ടും പന്തെറിയാന്‍ നോക്കിയപ്പോഴും സമാന രീതിയില്‍ ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നു മാറി. രണ്ടാം തവണ താരിഖ് പന്തെറിഞ്ഞ നിമിഷത്തിലാണ് ഡാരില്‍ മിച്ചല്‍ മാറിയത്.

പിന്നാലെ അംപയര്‍ വന്ന് ഡാരില്‍ മിച്ചലിനോടു സംസാരിച്ചു. അതിനു ശേഷമാണ് താരം കളി പുനരാരംഭിച്ചത്. ഡാരില്‍ മിച്ചലിന്റെ സമീപനത്തെ കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ നായകന്‍ റമീസ് രാജ വിമര്‍ശിച്ചു. ഇതിലും മികച്ച രീതിയില്‍ ഡാരില്‍ മിച്ചല്‍ ക്രീസില്‍ പെരുമാറണമെന്നു റമീസ് വ്യക്തമാക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *