പാലക്കാട്: പാലക്കാട്ടെ സിപിഎമ്മില്‍ പ്രാദേശിക തലത്തില്‍ കൂട്ടരാജി. സിപിഎം ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുപതിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിവെച്ചവരില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് ജില്ലാ നേതൃത്വത്തിനെ വിമര്‍ശിച്ചതിന്, ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ സിപിഎം ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി ജില്ലാ നേതൃത്വം ഷുക്കൂറിനെ വ്യക്തിപരമായ അധിക്ഷേപിച്ചിരുന്നു. ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ മാറ്റുന്നതു വരെ പാര്‍ട്ടിയില്‍ ഉണ്ടാകുന്നതല്ലെന്നും രാജിവെച്ചവര്‍ പറഞ്ഞു.
ഷുക്കൂറിനെതിരായ നിരന്തര അധിക്ഷേപത്തിലും വര്‍ഗീയ മനോഭാവത്തിലും ധിക്കാരനടപടിക്കുമെതിരെ ഇഎംഎസ് നഗര്‍ ബ്രാഞ്ച്, എകെജി നഗര്‍ ബ്രാഞ്ച്, ഒതുങ്ങോട് ബ്രാഞ്ച്, വെണ്ണക്കര ബ്രാഞ്ച് എന്നിവയിൽപ്പെട്ട 25 ഓളം അംഗങ്ങളാണ് കൂട്ടത്തോടെ സിപിഎമ്മില്‍ നിന്നും രാജിവെച്ചത്. ഏരിയാ സെക്രട്ടറിയോ, ഏരായി സെന്റര്‍ അംഗങ്ങളോ ഓഫീസിലുണ്ടായിരുന്നില്ല. അതിനാല്‍ സെക്രട്ടറിയിടെ ഓഫീസില്‍ കത്തു കൈമാറിയതായും രാജിവെച്ച അംഗങ്ങള്‍ വ്യക്തമാക്കി.
പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന അബ്ദുള്‍ ഷൂക്കൂറിനെ ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. ഇനി ഷൂക്കൂറിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് പുതിയ നടപടിയെന്ന് രാജിവെച്ചവര്‍ പറയുന്നു. ഇങ്ങനെയൊരു പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ മാറ്റുന്നതുവരെ തങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുന്നതല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
