കോട്ടയം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, കെ സി വേണുഗോപാലിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കി മുതിര്‍ന്ന നേതാവ് കെ സി ജോസഫ്. ഇതിനു പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരമാണ്. കെ സി വേണുഗോപാലിനെ കെ സി ജോസഫ് വിമര്‍ശിച്ചു എന്ന തരത്തിലാണ് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
തന്റെ പേരില്‍ ചില FAKE പോസ്റ്റുകള്‍ കെ സി വേണുഗോപാലിനെതിരെ പ്രചരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും, ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കെ സി ജോസഫ് സമൂഹമാധ്യമക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്. കെ സി ജോസഫ് അഭിപ്രായപ്പെട്ടു.

കെസി ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റ്
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
‘എന്റെ പേരില്‍ ചില FAKE പോസ്റ്റുകള്‍ കെ സി വേണുഗോപാലിനെതിരെ പ്രചരിക്കുന്നതായി ചില സുഹൃത്തുക്കള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി . ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നുണ്ട് .ഇതുപോലെ മറ്റ് പല നേതാക്കളുടെയും പേരില്‍ അവരുടെ അറിവില്ലാതെ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട് . ഇതിന്റെ പിന്നില്‍ ആരാണെങ്കിലും പറയട്ടേ, ഇത് അല്പത്തരമാണ്. പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത്. ഇതൊക്ക വളരെ cheap ആണ്. എനിക്ക് പറയാനുള്ളത് ഞാന്‍ തന്നെ പറഞ്ഞു കൊള്ളാം . അതിനായി ആരും ബുദ്ധിമുട്ടേണ്ട. ഈ കാര്യത്തില്‍ എ ഐ സി സിക്കും പരാതി നല്‍കിയിട്ടുണ്ട്.’
മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് കെസി ജോസഫ് നേരത്തെ കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്. മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാര്‍ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട് . ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കും. കുറിപ്പില്‍ ജെ സി ജോസഫ് പറഞ്ഞു.
