പാലക്കാട്: വിദ്യാര്‍ഥിനിയുടെ സ്വര്‍ണമല്ലാത്ത മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പിടിച്ച് പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ്. പാലക്കാട് മന്തക്കാട് ഉച്ചയ്ക്ക് ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തിയ മോഷ്ടാക്കള്‍, കുട്ടിയെ തള്ളിയിട്ട് ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലക്കാരായ സത്യം സഭാജീത് ചതുര്‍വേദി (25), ഹിതേഷ് ബോബന്‍ സിങ് (23), പര്‍വീഗ് നിയ ഷെയ്ക് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറിലെത്തിയായിരുന്നു മോഷണം. സമീപത്തെ വീട്ടുടമസ്ഥന്‍ നല്‍കിയ മൊഴിയുടെയും സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ മഹാരാഷ്ട്രയാണെന്നു കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വാളയാര്‍ ടോള്‍പ്ലാസ വഴി കടന്ന സംഘത്തെ ടോള്‍പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങളിലൂടെ പൊലീസ് പിന്തുടര്‍ന്നു. തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസുമായി ബന്ധപ്പെടുകയും അവിടെ പ്രത്യേക പൊലീസ് സംഘം ഇവരെ തടഞ്ഞുവെക്കുകയും ഹേമാംബികയില്‍നിന്നുള്ള സംഘത്തിനു കൈമാറുകയുമായിരുന്നു. പ്രതികളിലൊരാള്‍ക്ക് ഓഹരിവിപണിയില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതോടെയാണ് മോഷണത്തിനു തുടക്കം. കേരളത്തിലെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ് നടക്കുന്നവരാണെന്നും ഇവിടെ വന്നാല്‍ മോഷണസാധ്യതയുണ്ടെന്നും കണക്കാക്കിയായിരുന്നു പ്രതികളുടെ വരവെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറിലായിരുന്നു മൂവരുടെയും യാത്ര. മാഹി, മലപ്പുറം വഴിയാണ് പാലക്കാട്ടെത്തിയത്.

മഹാരാഷ്ട്രയില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കൈമാറ്റം നടത്തിയാണ് പ്രതികളെ ഇവിടെയെത്തിച്ചത്. ഇവിടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷം പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. മഹാരാഷ്ട്രയില്‍ ഇവരുടെ പേരില്‍ മറ്റു കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ പോള്‍സണ്‍, എഎസ്‌ഐ പ്രദീപ് കുമാര്‍, എസ്‌സിപിഒമാരായ അരുണ്‍, ഷംസുദ്ദീന്‍, സിപിഒ വിപിന്‍ എന്നിവരാണ് മഹാരാഷ്ട്രയിലെത്തി പ്രതികളെ പിടികൂടിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *