ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസത്തിന് ശേഷം 2026 ജൂലൈ 1 മുതല്‍ ഒന്‍പതാം ക്ലാസ് മുതല്‍ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണം. പദ്ധതി വരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് നോക്കാം.

എന്താണ് സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതി?

ദേശീയ വിദ്യാഭ്യാസ നയം 2020ലെ ത്രിഭാഷാ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണം. ഈ നിയമം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണ്. കൂടാതെ, യാതൊരുവിധ സമ്മര്‍ദ്ദങ്ങളുമില്ലാതെ ഭാഷകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്.

2. ത്രിഭാഷാ പദ്ധതിയുടെ ചരിത്രം?

ഈ പദ്ധതി ആദ്യമായി നിര്‍ദ്ദേശിച്ചത് കോത്താരി കമ്മീഷന്‍ എന്നറിയപ്പെടുന്ന എഡ്യൂക്കേഷന്‍ കമ്മീഷന്‍ (1964-66) ആണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ 1968-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് ഇത് ഔദ്യോഗികമായി അംഗീകരിച്ചത്. ഭാഷാപരമായ വൈവിധ്യവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി 1986-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കീഴിലും, പിന്നീട് 1992-ല്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ഈ നയം വീണ്ടും പരിഷ്‌കരിച്ചു. ഈ പദ്ധതിയില്‍ മൂന്ന് ഭാഷകള്‍ ഉള്‍പ്പെട്ടിരുന്നു. മാതൃഭാഷ അല്ലെങ്കില്‍ പ്രാദേശിക ഭാഷ, ഔദ്യോഗിക ഭാഷ, കൂടാതെ ഒരു ആധുനിക ഇന്ത്യന്‍ ഭാഷ അല്ലെങ്കില്‍ യൂറോപ്യന്‍ ഭാഷ എന്നിങ്ങനെയായിരുന്നു അത്.

3. ത്രിഭാഷാ പദ്ധതിയെക്കുറിച്ച് എന്‍ഇപി -2020 ല്‍ പറയുന്നത്?

സ്‌കൂള്‍ തലം മുതല്‍ ബഹുഭാഷാവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ‘ത്രിഭാഷാ പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കാന്‍ നാഷണല്‍ പോളിസി ഒണ്‍ എഡ്യുക്കേഷന്‍ നിര്‍ദ്ദേശിക്കുന്നു. ‘ഭരണഘടനാപരമായ വ്യവസ്ഥകള്‍, ജനങ്ങളുടെയും പ്രദേശങ്ങളുടെയും യൂണിയന്റെയും ആഗ്രഹങ്ങള്‍, ബഹുഭാഷാ വിദ്യാഭ്യാസവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്തുകൊണ്ട് ത്രിഭാഷാ പദ്ധതി തുടര്‍ന്നും നടപ്പിലാക്കുമെന്ന് ഈ രേഖ പ്രസ്താവിക്കുന്നു.

എന്നിരുന്നാലും, ത്രിഭാഷാ പദ്ധതിയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും ഒരു ഭാഷയും ഒരു സംസ്ഥാനത്തിന് മേല്‍ഡ അടിച്ചേല്‍പ്പിക്കില്ലെന്നും എന്‍ഇപി വ്യക്തമാക്കുന്നുണ്ട്. കുട്ടികള്‍ പഠിക്കുന്ന മൂന്ന് ഭാഷകള്‍ സംസ്ഥാനങ്ങളുടെയോ പ്രദേശങ്ങളുടെയോ അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെയോ സ്വന്തം താല്പര്യപ്രകാരം തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ പഠിക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണം എന്ന് മാത്രം.

4. വിദേശ ഭാഷകളുടെ കാര്യമോ?

എന്‍ഇപി 2020 അനുസരിച്ച്, ഇന്ത്യന്‍ ഭാഷകള്‍ക്കും ഇംഗ്ലീഷിനും പുറമെ, സെക്കന്‍ഡറി തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊറിയന്‍, ജാപ്പനീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകളും പഠിക്കാവുന്നതാണ്. എന്നാല്‍, പുതിയ പാഠ്യപദ്ധതിയിലെ ഒരു പ്രധാന മാറ്റം ഇംഗ്ലീഷിനെ ഒരു ‘വിദേശ ഭാഷ’യായി തരംതിരിച്ചിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ത്രിഭാഷാ ചട്ടക്കൂടിനുള്ളില്‍ ഒരു വിദേശ ഭാഷ മാത്രമേ ബോര്‍ഡ് അനുവദിക്കുകയുള്ളൂ. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഷകളായി ഇംഗ്ലീഷും ഒപ്പം മറ്റൊരു വിദേശ ഭാഷയും ഒരേസമയം തെരഞ്ഞെടുക്കുന്നതിന് തടസ്സമായേക്കാം.

5. പുസ്തകങ്ങള്‍ തയ്യാറാണോ?

ഒന്‍പതാം ക്ലാസിലെ പ്രത്യേക ആര്‍ 3(ഭാഷാ പഠനത്തിന് വേണ്ടിയുള്ള പുതിയ പുസ്തകങ്ങള്‍) പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്നത് വരെ, വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ തെരഞ്ഞെടുത്ത ഭാഷയുടെ ആറാം ക്ലാസിലെ ആര്‍3 പാഠപുസ്തകങ്ങള്‍ (2026-27 എഡിഷന്‍) ഉപയോഗിക്കണമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. കൂടാതെ, മതിയായ യോഗ്യതയുള്ള പ്രാദേശിക ഇന്ത്യന്‍ ഭാഷാ അധ്യാപകരുടെ കുറവ് നേരിടുന്ന സ്‌കൂളുകള്‍ക്ക്, താല്‍ക്കാലിക ക്രമീകരണമെന്ന നിലയില്‍ ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ള മറ്റ് വിഷയങ്ങളിലെ നിലവിലുള്ള അധ്യാപകരെ ചുമതലപ്പെടുത്താമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

6. ത്രിഭാഷാ പദ്ധതിയെക്കുറിച്ചുള്ള തര്‍ക്കം ?

മുമ്പ് ഡിഎംകെ നേതൃത്വം നല്‍കിയിരുന്ന തമിഴ്നാട് സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങളുടെ പ്രധാന കേന്ദ്രമാണ് ത്രിഭാഷാ പദ്ധതി. തമിഴ്നാട് ചരിത്രപരമായി തന്നെ ത്രിഭാഷാ പദ്ധതിയെ എതിര്‍ക്കുന്ന സംസ്ഥാനമാണ്. 1937-ല്‍ സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള അന്നത്തെ മദ്രാസ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയിരുന്നു. ഈ നീക്കം ജസ്റ്റിസ് പാര്‍ട്ടിയുടെയും പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കറെപ്പോലുള്ള

ദ്രാവിഡ നേതാക്കളുടെയും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായി. 1940-ല്‍ ഈ നയം റദ്ദാക്കിയെങ്കിലും ഹിന്ദി വിരുദ്ധ വികാരം തുടര്‍ന്നു.

1968-ല്‍ ത്രിഭാഷാ പദ്ധതി അവതരിപ്പിച്ചപ്പോള്‍, ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് കണ്ട് തമിഴ്‌നാട് വീണ്ടും ഇതിനെ എതിര്‍ത്തു. മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ കീഴില്‍ സംസ്ഥാനം തമിഴും ഇംഗ്ലീഷും മാത്രം പഠിപ്പിക്കുന്ന ഒരു ‘ദ്വിഭാഷാ നയം’ സ്വീകരിച്ചു. ഹിന്ദിയും മറ്റ് പ്രാദേശിക ഭാഷകളും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് പകരം ഇംഗ്ലീഷ് തെരഞ്ഞെടുത്ത്, ത്രിഭാഷാ പദ്ധതി ഇതുവരെ നടപ്പിലാക്കാത്ത ഏക സംസ്ഥാനമാണ് തമിഴ്‌നാട്.

By admin

Leave a Reply

Your email address will not be published. Required fields are marked *