തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്നു ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇക്കാര്യം ഉറപ്പു വരുത്താൻ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി നിർദ്ദേശം നൽകി. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും മാത്രമേ വേദിയിൽ ഉണ്ടാകാവു എന്നാണ് പ്രോട്ടോക്കോൾ.
തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നു. എന്നാൽ ഇന്ന് രാഹുൽ, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് സദസിലായിരിക്കും ഇരിപ്പിടം.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
