ദുബൈ: യുഎഇ ആണവനിലയത്തിന്റെ അതിര്‍ത്തിയില്‍ ഞായറാഴ്ച ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടിത്തം. യാതൊരു പ്രകോപനവുമില്ലാതെയാണ് ഭീകരാക്രമണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുഎസും ഇറാനും വീണ്ടുമൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തില്‍ ആളപായമോ ആണവ വികിരണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേലില്‍ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആതിഥേയത്വം വഹിക്കുന്ന യുഎഇ, അടുത്തിടെ ഇറാന്‍ തങ്ങള്‍ക്കെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ആരോപിച്ചിരുന്നു. യു.എസ് നാവികസേനയുടെ ഉപരോധത്തിലുള്ള, തന്ത്രപ്രധാനമായ ഊര്‍ജ്ജ ജലപാതയായ ഹോര്‍മൂസ് കടലിടുക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണ്. ഇറാന്‍ എത്രയും വേഗം എന്തെങ്കിലും ചെയ്‌തേ മതിയാകൂ, അല്ലെങ്കില്‍ അവരുടേതായി ഒന്നും തന്നെ ബാക്കിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിന് തൊട്ടുപിന്നാലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധത്തിന് തുടക്കമായത്.

സൗത്ത് കൊറിയയുടെ സഹായത്തോടെ യു.എ.ഇ നിര്‍മ്മിച്ച, 20 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ബറാക്ക ആണവനിലയം 2020-ലാണ് പ്രവര്‍ത്തനസജ്ജമായത്. അറബ് ലോകത്തെ ഏക ആണവനിലയമാണിത്. ദുബായ് ഉള്‍പ്പെടുന്ന ഏഴ് എമിറേറ്റുകളുടെ കൂട്ടായ്മയായ യു.എ.ഇയുടെ മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ നാലിലൊന്ന് നല്‍കാന്‍ ഈ നിലയത്തിന് സാധിക്കും.

തീപിടുത്തം നിലയത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ‘എല്ലാ യൂണിറ്റുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും’ യു.എ.ഇയുടെ ആണവ നിയന്ത്രണ അതോറിറ്റി എക്‌സില്‍ വ്യക്തമാക്കി. ആക്രമണം ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തത്തിന് കാരണമായെന്നും, ഒരു റിയാക്ടര്‍ ഇപ്പോള്‍ എമര്‍ജന്‍സി ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു. ഈ യുദ്ധത്തില്‍ നാല് റിയാക്ടറുകളുള്ള ബറാക്ക നിലയത്തെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണമാണിത്. സൗദി സഖ്യകക്ഷികളുടെ ഭാഗമായി യു.എ.ഇ പോരാടിയ, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതര്‍, 2017-ല്‍ ഈ നിലയത്തിന്റെ നിര്‍മ്മാണ വേളയില്‍ ഇത് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അബുദാബി അന്ന് ഇത് നിഷേധിക്കുകയാണുണ്ടായത്.

അതേസമയം, ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ ഇറാന്റെ സൈന്യം ‘പൂര്‍ണ്ണ സജ്ജരാണെന്ന്’ ഇറാന്റെ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ റെസ തലേയ്-നിക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ വാര്‍ത്താ അവതാരകര്‍ തോക്കുകളേന്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. സൗദി അറേബ്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ മൂന്ന് ഡ്രോണുകള്‍ എത്തിയെന്നും അതില്‍ രണ്ടെണ്ണം തടഞ്ഞുനശിപ്പിച്ചതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആരാണ് ഡ്രോണാക്രമണം നടത്തിയെന്നതില്‍ അന്വേഷണം നടക്കുകയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *