ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ഇന്ത്യ മുഴുവന്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ഗ്രാഫില്‍ കാര്യമായ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ചെങ്കിലും രാജ്യത്തെ മൊത്തം കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം എടുത്താല്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല കണക്കുകള്‍. കേരളത്തൊടൊപ്പം നടന്ന അസം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 29ല്‍ നിന്ന് 19 ആയി കുറഞ്ഞു.

2007ലാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് വരുന്നത്. 2008ല്‍ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസിന് 1,204 എംഎല്‍എമാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ ഏതാണ്ട് 44 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2026 ആകുമ്പോഴേക്കും ഇത് വെറും 676 ആയി ചുരുങ്ങി. അതേസമയം ഇതേ കാലയളവില്‍ ബിജെപി 101 ശതമാനം വളര്‍ച്ച കൈവരിച്ചു. 2008ല്‍ 889 എംഎല്‍എമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2026ല്‍ അത് 1,787 ആയി ഉയര്‍ന്നു.

ഇന്ന് ഇന്ത്യയിലാകെയുള്ള 4,120 എംഎല്‍എമാരില്‍, ഇന്ന് രണ്ട് പേരില്‍ ഒരാള്‍ ബിജെപിയില്‍ നിന്നുള്ള ആളാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേത് ആറില്‍ ഒന്ന് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട് വിജയിച്ച സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങള്‍. ഇതില്‍ പിന്നീട് നടന്ന കൂറുമാറ്റങ്ങളോ, ഉപതെരഞ്ഞെടുപ്പുകളോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2008ന് ശേഷം കോണ്‍ഗ്രസിന് 1,200ലധികം എംഎല്‍എമാരെ നേടാനായത് 2012ല്‍ മാത്രമാണ് (1,224 എംഎല്‍എമാര്‍). എന്നാല്‍ 2014 ആയപ്പോഴേക്കും ഇത് 25 ശതമാനം ഇടിഞ്ഞ് 911 ആയി കുറഞ്ഞു. എംഎല്‍എമാരുടെ എണ്ണത്തില്‍ 2013-14 കാലഘട്ടത്തിലാണ് ബിജെപി കോണ്‍ഗ്രസിനെ മറികടക്കാന്‍ തുടങ്ങിയത്. അവിടെനിന്നും ബിജെപി മുകളിലേക്കും കോണ്‍ഗ്രസ് താഴേക്കും സഞ്ചരിക്കാന്‍ തുടങ്ങി.

2013 ജനുവരിയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി നിയമിതനായി. അതോടെ സോണിയ ഗാന്ധി ഒരു പ്രതീകാത്മക പദവിയിലേക്ക് മാറുകയും രാഹുല്‍ സംഘടന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങുകയും ചെയ്തു. 2017ല്‍ അദ്ദേഹം പ്രസിഡന്റായെങ്കിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. ഇതോടെ സോണിയ ഗാന്ധി തന്നെ താല്കാലിക അധ്യക്ഷയായി മടങ്ങിയെത്തി. 2022 ഒക്ടോബറില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായി ചുമതലയേറ്റു. 2019ന് ശേഷം രാഹുല്‍ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ലെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹമാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ അമരക്കാരന്‍. 22 വര്‍ഷമായി പാര്‍ലമെന്റ് അംഗമായ അദ്ദേഹം നിലവില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *