അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക പ്രത്യാക്രമണം നടത്തി. സമാധാന ചർച്ചകൾ അതിവേഗം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം
ലെബനോനെതിരെയുള്ള ആക്രമണം തുടർന്നാൽ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്. ലെബനോന് പിന്തുണ വാഗ്ദാനം ചെയ്തതായും ഗാലിബാഫ് അറിയിച്ചു. അതിനിടെ ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും സംസാരിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായി.
