തൃശൂര്‍ : വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉന്നയിച്ച വിഷയങ്ങളില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഇന്ന് മറുപടി പറയും. മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. താന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം പെര്‍ഫെക്ട് ആയിട്ട് പാലിച്ചിട്ടുണ്ട്. മറുപടി പറയേണ്ടവര്‍ ഇന്ന് മറുപടി പറയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ചോദ്യങ്ങള്‍ കൂടുതലുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. അതല്ലെങ്കില്‍ അവര്‍ വിഷയം സുപ്രീംകോടതിയില്‍ ഉന്നയിക്കുമ്പോള്‍, സുപ്രീംകോടതിയില്‍ പോയി നിങ്ങള്‍ ചോദിച്ചാല്‍ മതി. ഇവിടെ കുറേ വാനരന്മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായിട്ട്. അവരെല്ലാം അങ്ങോട്ടു പോകാന്‍ പറ. അക്കരയായാലും ഇക്കരയായാലും അവിടെ പോയി ചോദിക്കാന്‍ പറ. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

പുതിയ പോരാട്ടമാണ്. പോരാട്ടത്തിന്റെ മുഖം, ഭാവം സത്യം ശക്തമാണ്. ചിങ്ങം ഒന്നിന് ശക്തന്‍ തമ്പുരാന് ഹാരാര്‍പ്പണം നടത്തിയത് എന്തിനെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹൃദയം പറഞ്ഞു ചെയ്തു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ശക്തന്‍ തമ്പുരാന്റെ ശക്തി തൃശൂരിന് തിരിച്ച് ലഭിക്കണം. അതിനുള്ള ആദ്യത്തെ സമര്‍പ്പണം നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സുരേഷ്‌ഗോപിയും കുടുംബവും ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പു വ്യാജ സത്യവാങ്മൂലം നല്‍കി തൃശൂരിലേക്ക് വോട്ടു മാറ്റിയെന്ന പരാതിയില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. പരാതിയില്‍ തെളിവു നല്‍കാന്‍ നാളെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ ടി എന്‍ പ്രതാപന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത് അന്നത്തെ തൃശ്ശൂര്‍ കലക്ടര്‍ വ്യാജവോട്ടിനായി ഇടപെട്ടെന്ന് സിപിഐ ആരോപിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *