ന്യൂഡല്‍ഹി: ഒരു സത്രീ കരയുന്നത് സ്ത്രീധന പീഡനത്തിന് കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2010 ല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. രണ്ട് പെണ്‍മക്കളുടെ അമ്മയായ സ്ത്രീ 2014 മാര്‍ച്ച് 31 ന് മരിക്കുകയും ചെയ്തു. വിവാഹത്തിനായി ഏകദേശം നാല് ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് സ്ത്രീയുടെ കുടുംബം പറയുന്നത്. പിന്നീട് ഭര്‍ത്താവും അമ്മായിയച്ഛനും മോട്ടോര്‍ സൈക്കിള്‍, പണം, സ്വര്‍ണ ബ്രേസ് ലെറ്റ് എന്നിവ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

മരിച്ച സ്ത്രീയുടെ സഹോദരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഹോളി ദിനത്തില്‍ തന്റെ സഹോദരിയെ വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്നാണ് മൊഴിയിലുള്ളത്. എന്നാല്‍ കരഞ്ഞതുകൊണ്ടു മാത്രം സ്ത്രീധന പീഡനത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ന്യുമോണിയ മൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് കുറ്റം ആരോപിക്കപ്പെട്ട ഭര്‍ത്താവിനെ വെറുതെ വിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണ കാരണം ന്യുമോണിയ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്ത്രീയുടെ മരണത്തിന് ഭര്‍ത്താവിന്റെ ക്രൂരതയെന്ന വകുപ്പോ ഗാര്‍ഹിക പീഡനമോ കാരണമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു. പ്രതിക്ക് പണം നല്‍കിയതിനും തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയാണ് കേസ് പരിഗണിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *