തന്റെ ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന വിമർശനത്തിൽ വിശദീകരണവുമായി മന്ത്രി കെ എ തുളസി. തെളിവ് കാണിച്ചാൽ അങ്ങനെ ഒരാൾ സ്റ്റാഫ് അംഗമായി ഉണ്ടാകില്ല. പാലക്കാട് എംപിയുടേയും, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാൾ തന്റെ ഡ്രൈവർ ആയപ്പോൾ എങ്ങനെ ഡിവൈഎഫ്എക്കാരനായെന്ന് അറിയില്ലെന്നും മന്ത്രി കെ എ തുളസി പറഞ്ഞു
കോൺഗ്രസ്‌കാരെനെയോ യൂത്ത് കോൺഗ്രസ്‌കാരനെയോ ആക്രമിച്ച ഒരാളെ എന്റെ പേർസണൽ സ്റ്റാഫിൽ എടുക്കും എന്ന് പ്രചരിപ്പിക്കുന്നവരോട് നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചതെന്ന് കെ തുളസ് പറഞ്ഞു. തന്റെ ഡ്രൈവർ ഏതെങ്കിലും ഒരു കോൺഗ്രസ്‌കാരനെ മർദിച്ചതായോ, ഡിവൈഎഫ്ഐ അംഗത്വം ഉള്ള ആളോ ആണെന്ന് എന്ന് ആരെങ്കിലും തെളിവ് കാണിച്ചാൽ അങ്ങനെ ഒരാൾ സ്റ്റാഫ് അംഗമായി ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ആ വ്യക്തിയുടെ കുടുംബം കോൺഗ്രസ് കുടുംബമാണെന്നും അയാൾ മാത്രം എങ്ങനെ ഡിവൈഎഫ്ഐ ആയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവത്തിൽ ഡിജെ പാർട്ടിയിൽ എല്ലാവരും നൃത്തം ചെയ്യും. അങ്ങനെ ചെയ്യുന്നവർ ഡിവൈഎഫ്ഐ ആകുമോയെന്ന് മന്ത്രി ചോദിച്ചു. അങ്ങനെ ഒരു കാർഡ് ഇറക്കി എനിക്കെത്തിരെ കളിച്ചവരോട് എനിക്ക് ഒന്നും പറയാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
