അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. റാമിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ കുടുംബം വിമർശനം ഉയർത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം കർണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രയിലും എത്തി തിരച്ചിൽ നടത്തിയിരുന്നു. ഇയാളുടെ അമ്മയുടെ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
നിതിൻ രാജ് ഏപ്രിൽ 10-നാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് ഏകദേശം മൂന്ന് മാസം കഴിഞ്ഞു, അതിനിടെയാണ് മുഖ്യ പ്രതി പിടിയിലാകുന്നത്.
