കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്.
കുടഞ്ഞെറിയുന്ന ഏതു ദുരന്തവും ആഞ്ഞടിക്കുന്ന ഏതു രാക്ഷസ തിരകളും മൂന്നാം പക്കമോ നാലാം പക്കമോ ഇരകളോട് നീതി കാണിക്കും. ജീവനെടുത്തിട്ടൊടുവില്‍ ശരീരങ്ങളെ ഉറ്റവര്‍ക്ക് വിട്ടുകൊടുക്കും. പക്ഷേ വയനാടിന്റെ കാര്യത്തില്‍ പ്രകൃതി ആ പ്രായശ്ചിത്തം ചെയ്തില്ല. അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പേരിനൊരു ഉടല്‍ മാത്രം ലഭിച്ചവരേറെ. പൂര്‍ണ ശരീരങ്ങളെ മണ്ണിനു വിട്ടു കൊടുത്ത് അടയാളങ്ങള്‍ മാത്രം വച്ച് ഖബറടക്കപ്പെട്ടവര്‍, അന്ത്യകൂദാശ ഏറ്റുവാങ്ങിയവര്‍, സംസ്‌കരിക്കപ്പെട്ടവര്‍… ഒരു കുഞ്ഞുടലിനെ തിരിച്ചറിഞ്ഞത് അവളുടെ കരിവളയിട്ട കൈകള്‍ കണ്ടാണത്രേ.
പ്രകൃതി ദുരന്തങ്ങള്‍ പലവുരു തൊട്ടുരുമ്മി പോയിട്ടുണ്ടെങ്കിലും മറ്റൊരു മഹാദുരന്തം തങ്ങളെ കാത്തിരിക്കുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
പുരയ്ക്ക് മീതേ പെയ്തു തുടങ്ങിയ നനുത്ത മഴ അവര്‍ക്ക് എപ്പോഴത്തേയും പോലെയായിരുന്നു. നാളത്തേക്കുള്ളത് കണക്കുകൂട്ടി പലരും വീടുകളില്‍ അന്തിയുറങ്ങി. പക്ഷേ ചാലിയാറിന്റെ ഓളങ്ങള്‍ക്ക് ജീവനും ജീവിതവും തകര്‍ക്കാന്‍ പോന്ന ഹുങ്കാരമുണ്ടെന്ന് അന്നത്തെ രാത്രി വിധിയെഴുതി.
ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. വെറുമൊരു മണ്ണിടിച്ചില്‍ സര്‍വതും തകര്‍ത്തെറിയുന്ന ഉരുള്‍പൊട്ടലായി മാറിയത് നിമാഷാര്‍ദ്ധത്തില്‍. അര്‍ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍നിന്നു കലക്ടറേറ്റിലേക്ക് 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍നിന്ന് ആദ്യ വിളിയെത്തി. പിന്നാലെ രക്ഷാകരങ്ങള്‍ വയനാടിന്റെ മണ്ണിലേക്ക്. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെ 3.10 ഓടെ സേനാവിഭാഗം അപകടസ്ഥലത്തെത്തി. പുലര്‍ച്ചെ 4.55 ഓടെ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമത്താല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ 8 കിലോ മീറ്ററില്‍ 8600 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. അപകടത്തില്‍298 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍. 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇനിയും കിട്ടാതെ മണ്ണിലാണ്ടു പോയ ശരീരങ്ങളുടെ കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
ദുരന്തത്തില്‍ പരുക്കേറ്റവര്‍ 390ല്‍ അധികം പേരെന്ന് കണക്കുകള്‍ അടിവരയിടുന്നു. വയനാടിന്റെ തണുപ്പിലുറങ്ങാന്‍ കൊതിച്ച് പച്ചപ്പു കാണാന്‍ ആശിച്ച് അന്യനാട്ടില്‍ നിന്നെത്തിയ സഞ്ചാരികളും മരണ കണക്കുകളിലുണ്ട്.
