സിജെപി സമരം അട്ടിമറിക്കാൻ ജയ്ഷെ മുഹമ്മദ് ഭീകരൻ ലക്ഷ്യം വച്ചെന്ന വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ പൊലീസ്. പൊലീസ് വേഷത്തിൽ ജന്തർ മന്തറിലെത്തി അട്ടിമറി ശ്രമത്തിന് പദ്ധതിയിട്ടെന്നാണ് വെളിപ്പെടുത്തൽ. ബംഗാളിൽ അറസ്റ്റിലായ ജയ്ഷെ ഭീകരൻ ഹമീം മണ്ഡലിനെ ചോദ്യം ചെയ്യുന്നു. ഇയാളുടെ പെൺസുഹൃത്ത് അർപ്പിത സർക്കാരും പിടിയിൽ.
പിടിയിലായ ഭീകരൻ ബംഗാൾ മുഖ്യമന്ത്രിയെയും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ചിരുന്നു. അർപ്പിതയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം നടത്തി. ബംഗാൾ മന്ത്രിയുടെ മകനെ ലക്ഷ്യമിട്ടായിരുന്നു ഹണി ട്രാപ്പ്. പശ്ചിമ ബംഗാൾ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് വെള്ളിയാഴ്ച പ്രതികളെ പിടികൂടിയത്. ബർധമാൻ നഗരത്തിലെ വാടകവീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇരുവരും ഒരു വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഭീകര സംഘടനയുമായി ബന്ധം പുലർത്തിവരികയായിരുന്നുവെന്നും ഇവരിൽ നിന്ന് ചില ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും എസ്ടിഎഫ് സംഘം അറിയിച്ചു.
പിടിച്ചെടുത്ത ഉപകരണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം ബർധമാനിൽ വെച്ച് അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ ശേഖരിച്ചിരുന്നു. ആർഎസ്എസ്, ബിജെപി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ രണ്ടുപേരുമെന്നും പൊലീസ് വൃത്തങ്ങൾ സംശയിക്കുന്നു.
