മലപ്പുറം: മലപ്പുറത്തു നിന്നും അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ നിര്‍ണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ടി എ ആണ് പിടിയിലായത്. മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇന്നലെയാണ് ഹാരിസിനെ എന്‍ഐഎ പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഈ കേസില്‍ കഴിഞ്ഞദിവസം കര്‍ണാടകയില്‍ നിന്നും മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഹാരിസ് കൂടി പിടിയിലായതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കഴിഞ്ഞ ഫെബ്രുവരി 7-നാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പൊലീസ് പിടിച്ചെടുത്തത്. 89,600 ഡിറ്റനേറ്റര്‍ സ്റ്റിക്കുകള്‍, 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. ലോക്കല്‍ പൊലീസില്‍ നിന്നും പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *