കൽപറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാകെയർ പോലുള്ള സ്ഥാപനങ്ങളിലൂടെ നടത്തുന്ന പുതിയ കച്ചവട രീതി സംസ്ഥാനത്ത് നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് യോജിക്കാത്തതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാർഥികൾക്ക് യൂണിഫോം, കുടകൾ, സ്കൂൾ ഷൂസുകൾ, ചെരിപ്പുകൾ, നോട്ട്ബുക്കുകൾ, മറ്റ് പഠന സംബന്ധമായ ഉപകരണങ്ങളെല്ലാം വിൽക്കപ്പെടുന്ന ഈ സംവിധാനം പൊതു വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമാണ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠന കേന്ദ്രങ്ങളാവണം, മറിച്ച് വ്യാപാര കേന്ദ്രങ്ങളാവരുത്. ലൈസൻസും, മറ്റ് വിവിധ റജിസ്ട്രേഷനുകളും എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാര സമൂഹത്തെ വെല്ലുവിളിച്ചു വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾ അനധികൃതമായി നടത്തുന്ന ഇത്തരം കച്ചവടങ്ങൾ കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുന്ന കാര്യം മനസ്സിലാക്കണമെന്ന് യൂത്ത് വിങ് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഫൈസൽ മീനങ്ങാടി, ജനറൽ സെക്രട്ടറി ഷൈജൽ കുന്നത്ത്, ട്രഷറർ അൻവർ മാനന്തവാടി
വൈസ് പ്രസിഡൻ്റുമാരായ ഷൈജൽ കൽപറ്റ, ജലീൽ മൂലങ്കാവ്, യൂനസ് പൂമ്പാറ്റ , ബാബു രാജേഷ് പുൽപള്ളി സെക്രട്ടിമാരായ ഷിനോജ് വത്സൻ , അങ്കിത വേണുഗോപാൽ, രാജേഷ് മാനന്തവാടി എന്നിവർ പങ്കെടുത്തു
