മാനന്തവാടി: കർക്കടക വാവുബലി ദിനമായ ആഗസ്റ്റ് 12 ബുധനാഴ്ച തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്നവരുടെ തിരക്കും വാഹനങ്ങൾ മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ തെറ്റുറോഡ് മുതൽ തിരുനെല്ലി ക്ഷേത്രം വരെ വൺവേ സംവിധാനം ഏർപ്പെടുത്തുമെന്ന് പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. ഷജു ജോസഫ് അറിയിച്ചു. ഈ റൂട്ടിലൂടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടും. കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസ്സുകളും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തും. ആളുകളെ ബസ് സ്‌റ്റോപ്പിനു സമീപം ഇറക്കിയ ശേഷം വാഹനങ്ങൾ നിട്ടറപാലം റോഡിൽ പാർക്ക് ചെയ്യണം. ബലിതർപ്പണം കഴിഞ്ഞു മടങ്ങുന്നവരെ ദേവസ്വം ഏർപ്പാടാക്കുന്ന വാഹനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്തെത്തിക്കും. ബലിതർപ്പണം കഴിഞ്ഞു തിരിച്ചുപോകുന്ന ചെറിയ വാഹനങ്ങൾ കരിമം പാലം വഴിയും വലിയ വാഹനങ്ങൾ നിട്ടറപാലം കഴിഞ്ഞ ഉടനെയുള്ള പച്ചങ്ങി കൊല്ലിമൂല അറവനാഴി റോഡ് വഴിയും പോത്തുമൂല പനവല്ലി റോഡിൽ പ്രവേശിച്ച് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
