സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പൊലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷന്‍ ഗ്രിപ്പ് സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് 8 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പോലീസ് കര്‍ശന നിരീക്ഷണ വലയത്തിലാക്കിയത്. ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും അക്രമസംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ആഭ്യന്തര വകുപ്പ് മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീഷണി മുഴക്കി ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടുകയെന്ന പ്രാരംഭ ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 8-ന് ഈ പ്രത്യേക ഡ്രൈവിന് തുടക്കമിട്ടത്. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞു. എന്നാല്‍ ഇയാളുടെ അറസ്റ്റോടെ നടപടികള്‍ അവസാനിപ്പിക്കാതെ, സംസ്ഥാനത്തെ ഗുണ്ടാ-ക്രിമിനല്‍ മാഫിയകളെ പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യുന്നതുവരെ ഓപ്പറേഷന്‍ ഗ്രിപ്പ് ഊര്‍ജ്ജിതമായി തുടരാന്‍ എഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ ഇന്ന്അറസ്റ്റ് ചെയ്തു ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിനു അയച്ചിട്ടുള്ളതും സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 20 പേരെ കൂടി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടയ്ക്കുകയും 18 പേര്‍ക്കെതിരെ ജില്ലകളില്‍ നിന്ന് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
