മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഫൗസിയയെ ഭർത്താവ് ഹുസൈൻ (40)നൊപ്പം ബുധനാഴ്ച രാത്രി മുതൽ കാണാതായിരുന്നു. മത്സ്യത്തൊഴിലാളിയായ ഹുസൈനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ തിരൂർ പുഴയുടെ അഴിമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടിൽ മത്സ്യത്തൊഴിലാളികൾ ഒരു വെള്ള ചാക്ക് ശ്രദ്ധിക്കുകയായിരുന്നു. ബോട്ടിന്റെ നങ്കൂരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ചാക്ക്. ചാക്കിനുള്ളിൽ മനുഷ്യശരീരമുണ്ടെന്ന് സംശയം തോന്നിയതോടെ മത്സ്യത്തൊഴിലാളികൾ തിരൂർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചാക്ക് പുറത്തെടുത്ത് പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ പരിശോധനകൾക്കായി തിരൂർ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ മൃതദേഹം ഫൗസിയയുടേതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായി തിരിച്ചറിയൽ സ്ഥിരീകരിക്കൂ.
ബുധനാഴ്ച രാത്രി ബീച്ച് പ്രദേശത്തേക്ക് പോയ ഫൗസിയയും ഭർത്താവ് ഹുസൈനും വ്യാഴാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഫൗസിയയുടെ മകൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ഫോൺ ലൊക്കേഷൻ പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദേശത്താണ് അവസാനമായി കണ്ടെത്തിയതെന്നാണ് വിവരം.
ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും ഹുസൈൻ മദ്യപിച്ച ശേഷം ഫൗസിയയെ മർദിക്കാറുണ്ടായിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഫൗസിയ ആധാർ കാർഡും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ച് വീട്ടിൽനിന്ന് പോയിരുന്നു. പിന്നീട് മദ്യപിച്ച നിലയിൽ രാത്രിയിൽ വീട്ടിലെത്തി ഉറങ്ങുകയായിരുന്നു.
വ്യാഴാഴ്ച തീരപ്രദേശത്ത് കൂടുതൽ മത്സ്യം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫൗസിയയെ മീൻ ശേഖരിക്കാനായി ഹുസൈൻ കൊണ്ടുപോയതായാണ് പരാതിയിലുള്ളത്. മകനെയും മകളെയും വീട്ടിൽ നിർത്തിയാണ് ഫൗസിയ ഭർത്താവിനൊപ്പം പോയത്. തുടർന്ന് ഇരുവരെയും കാണാതാവുകയായിരുന്നു.
മകൻ പടിഞ്ഞാറേക്കരയിലെ ഐസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഫൗസിയ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു. മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചെങ്കിലും പകൽ സമയത്ത് ഫൗസിയയെ കണ്ടിട്ടില്ലെന്നാണ് ലഭിച്ച വിവരം. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഹുസൈനെ കണ്ടെത്തിയ ശേഷമേ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ.
