തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം പൂര്‍ത്തിയാകുന്നു. മേയ് 18നായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
ഭരണമേറ്റ് ആദ്യ നാളുകളില്‍ തന്നെ നിരവധി വാഗ്ദാനങ്ങള്‍ പാലിച്ച സര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് ആയി. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചതും ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിച്ചതും വയോജന വകുപ്പ് രൂപവത്കരിച്ചതുമാണ് പ്രധാനമായി കൈയടി നേടിയത്. ജൂലൈ ഒന്നുമുതല്‍ ഒക്ടോബര്‍ 9 വരെയുള്ള നൂറ് ദിവസത്തിനകം 1688 പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് കര്‍മ്മപദ്ധതിക്കും രൂപം നല്‍കി. ഇതില്‍ 547 പദ്ധതികള്‍ പൂര്‍ത്തിയായെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ലഹരിമാഫിയയെ തളച്ച് യുവജനങ്ങളെ രക്ഷിക്കാന്‍ ‘തൂഫാനു’മായി ഇറങ്ങിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നൂറുദിവസത്തെ സര്‍ക്കാരിന്റെ മാര്‍ക്കില്‍ മുന്‍പിലുള്ളത്. ആരോഗ്യ വകുപ്പില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തി കെ മുരളീധരനും ശ്രദ്ധ നേടി.
അതിനിടെ ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ഇപ്പോഴും നിയമനം നടക്കാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പേഴ്സണല്‍ സ്റ്റാഫില്‍ മന്ത്രി സണ്ണി ജോസഫ് ബന്ധുവിനെ നിയമിച്ചത് തുടക്കത്തില്‍ തന്നെ കല്ലുകടിയായി. പ്ലീഡര്‍ നിയമനത്തില്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ദേവസ്വം വകുപ്പിന്റെ പ്ലീഡറായി ശബരിമലക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിശ്ചയിച്ചതും വിവാദത്തിന് തിരികൊളുത്തി.
