കൽപറ്റ:ചുരത്തിലെ യാത്രാ തടസ്സം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കലക്ടറെ പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിൻെറ ചുമതലയുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിൽപ്പെട്ട് നരകയാതന അനുഭവിക്കുന്നവർക്ക് തുണയാകേണ്ടവർ നിസ്സംഗത പുലർത്തി നിഷ്ക്രിയരായി ഇരിക്കുകയാണ്. വയനാട്ടുകാരെ അപഹസിക്കുന്ന ഇടതുഭരണം നാടിൻ്റെ ശാപമായി മാറിയിരിക്കുകയാണ്. ചുരത്തിൽ പോലീസോ രക്ഷാ സന്നാഹങ്ങളോ സ്ഥിരമായി ഇല്ലാതെ വർഷങ്ങളായി. ചുരം സംരക്ഷണ സമിതി എന്ന നാട്ടുകാരുടെ സഹായം മാത്രമാണ് ജനത്തിന് ആശ്വാസം .ചുരം പാത വയനാടിൻ്റെ പരിധിയിൽ കൊണ്ടുവന്ന് സ്ഥിരം യാത്രാ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നോക്കുകുത്തി ഭരണകൂടം തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
