ടെല്‍ അവീവ്: കരമാര്‍ഗമുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയില്‍ പ്രവേശിച്ച് ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ അറിയിച്ചു.
ഗാസ സിറ്റിയില്‍ കനത്ത ബോംബ് ആക്രമണമാണ് നടക്കുന്നത്. ഇന്നലെ മാത്രം നൂറിലേറെപേര്‍ നഗരത്തില്‍ കൊല്ലപ്പെട്ടു. സൈന്യം ആക്രമണം ശക്തമാക്കിയതോടെ ആയിരക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുകയാണ്.
കരയുദ്ധം ആരംഭിച്ചതോടെ ‘ഗാസ കത്തുകയാണ്’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയില്‍ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികര്‍ ധീരമായി പോരാടുകയാണെന്നും ഇസ്രയേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതല്‍ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ടാങ്കുകളും കവചിത വാഹനങ്ങളുമായാണ് സൈന്യത്തിന്റെ നീക്കം. പലസ്തീനില്‍ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധമാണ് ഇസ്രയേല്‍ കടുപ്പിച്ചത്.
