ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ യോഗഗുരു നിരഞ്ജന മൂര്‍ത്തി പിടിയില്‍. 19 കാരിയുടെ പരാതിയില്‍ ബംഗളൂരു രാജരാജേശ്വരി പൊലീസ് ആണ് യോഗ ഗുരുവിനെതിരെ നടപടി എടുത്തത്. ബംഗളൂരു ആര്‍ ആര്‍ നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സണ്‍ഷൈന്‍ ദ യോഗ സോണിന്റെ സ്ഥാപകനും ഡയറക്ടറുമാണ് എം നിരഞ്ജന മൂര്‍ത്തി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും നിരവധി സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ആണ് 19 കാരി യോഗ ഗുരുവിന് എതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെ 17ാം വയസുമുതല്‍ ഇയാള്‍ പലതവണ ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. 2023 ജനുവരി 1 മുതല്‍ 2025 ഓഗസ്റ്റ് 30 വരെ ആര്‍ആര്‍ നഗറിലെ സണ്‍ഷൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.

2019 മുതല്‍ മൂര്‍ത്തിയെ പരിചയമുണ്ടെന്നും യോഗ മത്സരങ്ങളുടെ ഭാഗമായി തന്റെ 17-ാം വയസില്‍ തായ്ലന്‍ഡിലേക്ക് പോയപ്പോഴായിരുന്നു ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നാലെ യോഗ സെന്റര്‍വിട്ട പെണ്‍കുട്ടി 2024 ല്‍ വീണ്ടും സണ്‍ഷൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി. പിന്നാലെ പല തവണ നിരഞ്ജന മൂര്‍ത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

2025 ഓഗസ്റ്റില്‍ ദേശീയ യോഗ മത്സരത്തില്‍ മെഡലും സ്ഥാനവും വാഗ്ദാനം ചെയ്ത്, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് മൂര്‍ത്തി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഓഗസ്റ്റ് 22 നും അതിക്രമം നടത്തി. ഇതിന് പിന്നാലെ 2025 ഓഗസ്റ്റ് 30 ന് രാത്രി 11:00 ന് പരാതി നല്‍കുകയായിരുന്നു. യോഗ പരിശീലനത്തിന്റെയും മത്സര അവസരങ്ങളും വാഗ്ദാനം ചെയ്ത് ചൂഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *