ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ആണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ 300 കിലോ മീറ്ററിന് ഉള്ളില്‍ പോലും അവരുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജാക്കോബോബാദ് എയര്‍ബേസിലെ എഫ് 16 ഹാങ്കര്‍ അടക്കം തകര്‍ത്തു. ഹാങ്കറില്‍ ഉണ്ടായിരുന്നത് ഉള്‍പ്പടെ 10 വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായിട്ടുണ്ടെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.

വളരെ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണം വലിയ സംഘര്‍ഷത്തിലേക്ക് എത്തിക്കാതെ അവസാനിപ്പിക്കാനും സാധിച്ചു. ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുന്നു. അത് അവസാനിപ്പിക്കുന്നതിന് നടപടികളില്ല. ഇന്ത്യുടെ നടപടികള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചു. നമ്മുടെ സ്വന്തം ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ടിരുന്നു എന്നും വ്യോമ സേനാ മേധാവി അവകാശപ്പെട്ടു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *