ന്യൂഡല്‍ഹി: ഇന്ത്യന്‍ പരസ്യ ലോകത്തെ ഇതിഹാസം പിയുഷ് പാണ്ഡെ(70) അന്തരിച്ചു. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ശ്രദ്ധനേടിയ പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാണ്ഡെയാണ്. അണുബാധയെത്തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും.

ഇന്ത്യന്‍ പരസ്യരംഗത്തെ ശബ്ദമായിരുന്ന പിയുഷ് പാണ്ഡെ ഏകദേശം നാല് പതിറ്റാണ്ടായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പരസ്യ നിര്‍മാണ കമ്പനിയായ ഒഗില്‍വിയുടെ വേള്‍ഡ്വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു.

1982 ലാണ് പിയൂഷ് പാണ്ഡെ ഒഗില്‍വിയില്‍ എത്തുന്നത്. സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന് വേണ്ടിയായിരുന്നു ആദ്യ പരസ്യം തയാറാക്കിയത്. ആറ് വര്‍ഷത്തിന് ശേഷം, കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലെത്തിയ അദ്ദേഹം ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യന്‍ പെയിന്റ്‌സ്, ലൂണ മോപെഡ്, ഫോര്‍ച്യൂണ്‍ ഓയില്‍, തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്കായി ശ്രദ്ധേയമായ പരസ്യങ്ങള്‍ നിര്‍മിച്ചു. പാണ്ഡെയുടെ നേതൃത്വത്തില്‍ ഓഗില്‍വി ഇന്ത്യയിലെ ഒന്നാം നമ്പര്‍ പരസ്യ ഏജന്‍സിയായി വളര്‍ന്നു. 2016 ല്‍ പത്മശ്രീ ലഭിച്ചതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനായി ദൂരദര്‍ശന്‍ തയ്യാറാക്കിയ മിലേ സുര്‍ മേരേ തുമാര എന്ന വിഡിയോ ആല്‍ബത്തിനു വേണ്ടി വരികള്‍ രചിച്ചത് പിയൂഷ് പാണ്ഡെയാണ്. ജോണ്‍ അബ്രഹാം നായകനായ മദ്രാസ് കഫേ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭോപാല്‍ എക്സ്പ്രസില്‍ തിരക്കഥാ രചയിതാവായി.

പിയുഷ് പാണ്ഡെയുടെ വിയോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഇന്ത്യന്‍ പരസ്യ രംഗത്തെ അതികായകനും ഇതിഹാസവുമായ പണ്ഡെ ദൈനംദിന ശൈലികള്‍, സാധാണക്കാരിലേക്ക് എത്തുന്ന നര്‍മ്മം, എന്നിവയിലൂടെ ആശയവിനിമയം നടത്തി. പല അവസരങ്ങളില്‍ അദ്ദേഹവുമായി സംസാരിക്കാനിടയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എക്‌സില്‍ കുറിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *