കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന്
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നിട്ടാണ് ഭരണനേട്ടമുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
യു ഡി എഫ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ആദ്യ സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി കോഴിക്കോട്ടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് അവാസ്തവമായ അവകാശവാദമാണ്. 600 വാഗ്ദാനങ്ങളില്‍ നൂറെണ്ണം പോലും സര്‍ക്കാര്‍ പൂത്തിയാക്കിയിട്ടില്ല. അത് തെളിയിക്കാന്‍ യു.ഡി.എഫ് തയാറാണ്. കാര്‍ഷികരംഗവും തകര്‍ന്ന് തരിപ്പണമായി. നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നാളികേര സംഭരണവും പരാജയപ്പെട്ടു. വന്യജീവികളുടെ ആക്രമണമുള്ള മലയോര മേഖലകളില്‍ ജീവിക്കുന്നവരെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സര്‍ക്കാരിനെതിരെ അതിശക്തമായ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് തിരഞ്ഞടുപ്പില്‍ പ്രകടനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ഷുക്കൂര്‍ ഹാജി അധ്യക്ഷനായിരുന്നു. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, യു ഡി എഫ് ജില്ലാചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി, ഇസ്മയില്‍, നജീബ് കരണി, കാട്ടി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്പളക്കാട് ടൗണില്‍ സ്ഥാനാര്‍ഥികളെയും കൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *