കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് ബന്ധം തള്ളി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ജില്ലാ തലത്തില്‍ പോലും ഒന്നിച്ച് പോകാന്‍ സാധിക്കില്ലെന്ന് കെ എം ഷാജി കോഴിക്കോട് പ്രതികരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കെഎം ഷാജി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ഒരിക്കലും യുഡിഎഫുമായി ധാരണയുള്ള ഒരു കക്ഷിയല്ല. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എതിരായ ജന വികാരമുണ്ട്. അതുപ്രകാരം വോട്ട് ചെയ്യുന്നവരെ യുഡിഎഫ് വിലക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളുമായി അന്താരാഷ്ട്ര തലത്തില്‍ അശയപരമായി വിയോജിപ്പുണ്ട്. അത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നതല്ല. അത്തരം ചര്‍ച്ചകളും നിലപാടുകളും മുസ്ലീം ലീഗിനില്ല. തെരഞ്ഞെടുപ്പ് കാലത്ത് ജമാഅത്തെ ഇസ്ലാമിയെ നന്നാക്കി പറയുന്ന പിണറായി വിജയന്‍ സ്വഭാവം തങ്ങള്‍ക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

ജമാഅത്തെ വിമര്‍ശനം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫ് സജീവമാക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങള്‍. നേരത്തെ എം കെ മുനീര്‍ എംഎല്‍എയും ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒരിക്കലും ആശയപരമായി ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്നാണ് എം കെ മുനീറിന്റെ നിലപാട്.

എന്നാല്‍, ജമാഅത്തെ ബന്ധത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴിഞ്ഞ ദിവസം മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്തിയായിരുന്നു പ്രതികരിച്ചത്. തങ്ങളുമായി ചര്‍ച്ച നടത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ് എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായും മുസ്ലീം ലീഗുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുന്നു എന്ന സാഹചര്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയ്ക്കുന്നു എന്ന സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *