കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നല്‍കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ അവരെക്കുറിച്ച് നല്ലവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനെ പിന്തുണയ്ക്കുന്ന മുസ്ലീം ബഹുജനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള നിലപാടില്‍ ഒരുമാറ്റവും വന്നിട്ടില്ല. കാരണം അവര്‍ മുസ്ലീം ബഹുജനങ്ങള്‍ക്കിടയില്‍ വലിയരീതിയില്‍ ഒറ്റപ്പെട്ടുപോയ പ്രസ്ഥാനമാണെന്നും മുഖ്യന്ത്രി പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജമാഅത്തെ ഇസ്ലാമി മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോവാന്‍ കാരണം അവരുടെ നിലപാടാണ്. അവര്‍ തെരഞ്ഞെടുപ്പില്‍ വിശ്വസിച്ചവരല്ല. രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളിലും അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അവരുടേതായ നിലപാടാണ് അവര്‍ എല്ലാ ഘട്ടത്തിലും സ്വീകരിച്ചുപോന്നിരുന്നത്. ഇതോടെ വലിയതീയില്‍ നുണപ്രചാരണത്തിന് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുഡിഎഫില്‍ നിന്ന് ആളുകള്‍ വലിയ രീതിയില്‍ കൊഴിഞ്ഞുപോവുകയാണ്. ഇതോടെയാണ് അവര്‍ പുതിയ മാര്‍ഗം തേടിയത്. ഏതെങ്കിലും പുതിയ ശക്തിയെ കൂട്ടുകിട്ടുമോ എന്നാണ് അവര്‍ നോക്കുന്നത്. അതിന് ശ്രമിച്ചപ്പോള്‍ ഇന്ന് എത്തി നില്‍ക്കുന്നത് സാധാരണഗതിയില്‍ മുന്നണികളുടെയൊന്നും ഭാഗമാക്കാന്‍ പറ്റാത്ത ചിലരിലാണ്. അത് വര്‍ഗീയ തീവ്രവാദ ശക്തികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *