മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി ആരോപിക്കുന്നത്.

പ്രസം​ഗം ഇങ്ങനെ : ‘അന്യ ആണുങ്ങളുടെ മുമ്പില്‍ പോയി നിസ്സാര വോട്ടിനു വേണ്ടി, സെയ്തലവി മജീദിനെ തോല്‍പ്പിക്കുന്നതിനു വേണ്ടി, ഏതെങ്കിലും വാര്‍ഡ് പിടിച്ചെടുക്കുന്നതിനു വേണ്ടി, കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുപോയി കാഴ്ചവെക്കാനുള്ളതല്ല എന്ന് ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. അതൊക്കെ മക്കളുടെ കൂടെ അന്തിയുറങ്ങാനും, ഭര്‍ത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്’. എന്നാണ് സെയ്തലവി പറയുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദറാലിയിലാണ് സെയ്തലവിയുടെ പ്രസംഗം. തെരഞ്ഞെടുപ്പില്‍ കുടക്കല്‍ ഒന്നാം വാര്‍ഡില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് സെയ്തലവി മജീദ് ലോക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സെയ്തലവി മജീദിനെതിരെ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രചാരണം നടത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ രംഗത്തിറക്കിയെന്നാണ് സെയ്തലവി മജീദ് പറഞ്ഞത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *