മുംബൈ: ആരാധകർ കാത്തിരുന്ന നിമിഷമായിരുന്നു അത്. ലോക ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരവും ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരവും നേരിൽ കണ്ട നിമിഷം. അർജന്റീന ഇതിഹാസം ലയണൽ മെസിയും ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആരാധകർക്ക് വിരുന്നായി മാറിയത്. ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്. മെസിയുടെ ഗോട്ട് ടൂറിന്റെ ഭാഗമായാണ് ഇരുവരും ഗ്രൗണ്ടിൽ ഒന്നിച്ചത്.
ആരാധകരുടെ ആർപ്പു വിളികൾക്കിടെ ഗ്രൗണ്ടില്‍ ഇറങ്ങിയ സച്ചിൻ, മെസിക്ക് തന്റെ പേരെഴുതിയ പത്താം നമ്പർ ഇന്ത്യൻ ജഴ്സിയാണു സമ്മാനിച്ചത്. മെസി അർജന്റീനയുടെ ലോകകപ്പ് ജഴ്സിയും സച്ചിന് നൽകി. മെസിയ്ക്കൊപ്പം സഹ താരങ്ങളായ ലൂയീസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും വാംഖഡെയിൽ എത്തിയിരുന്നു. നിരവധി ആരാധകരാണ് ഇതിഹാസങ്ങളുടെ സംഗമം കാണാനായി സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്.
മറ്റൊരു കൂടിക്കാഴ്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും മെസിയും ഒന്നിച്ചുള്ളതായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും ഫുട്ബോൾ ആരാധകർക്ക് ഓർത്തു വയ്ക്കാനുള്ള നിമിഷമായി. ഛേത്രിയെ കണ്ടയുടനെ തന്നെ മെസി അദ്ദേഹത്തെ കെട്ടിപ്പിടിച്ചാണ് വരവേറ്റത്.
മെസിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തിൽ ഛേത്രി പന്തു തട്ടിയിരുന്നു. പിന്നീട് മെസിക്കൊപ്പം സ്റ്റേഡിയത്തിലെ വേദിയിലും ഛേത്രിയെത്തി. അർജന്റീന ടീമിന്റെ ജഴ്സിയാണ് മെസി ഛേത്രിക്കും സമ്മാനിച്ചത്.
ഇന്ത്യയ്ക്കും മുംബൈയ്ക്കും സുവർണ നിമിഷമാണ് മെസിയുടെ സന്ദർശനമെന്നു സച്ചിൻ ചടങ്ങിൽ സംസാരിക്കവേ വ്യക്തമാക്കി.
‘സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. ഒരുപാട് സ്വപ്നങ്ങൾ പൂവണിഞ്ഞ മണ്ണണ് വാംഖഡെയിലേത്. ലിയോയുടെ കളിയെ കുറിച്ചു പറയാനുള്ള വേദിയല്ല ഇത്. അദ്ദേഹം കളത്തിൽ എല്ലാം നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കളിയോടുള്ള പ്രതിബദ്ധതയും ആത്മസമർപ്പണവും അഭിനന്ദിക്കപ്പെടണം. എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ എളിമയും മനുഷ്യത്വവും’- സച്ചിൻ വ്യക്തമാക്കി. ഇന്ത്യൻ ഫുട്ബോൾ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു
