കല്‍പ്പറ്റ: വയനാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും പ്രകടകമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്ത് വാര്‍ഡുകള്‍ മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിച്ചതില്‍ 21 പേര്‍ വിജയിച്ചു. ആദ്യമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും കണിയാമ്പറ്റ, തിരുനെല്ലി പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നു. 48 പഞ്ചായത്ത് വാര്‍ഡുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. പുല്‍പ്പള്ളി പഞ്ചായത്തില്‍ നാലും പൂതാടിയില്‍ മൂന്നും വാര്‍ഡുകള്‍ ബിജെപിക്ക് ലഭിച്ചു. പൂതാടിയില്‍ ഏഴ് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവരികയാണ്.
വയനാട് എംപി പ്രിയങ്ക ഗാന്ധി പരാജയമാണ്. മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ അവര്‍ വീഴ്ചവരുത്തുകയാണ്. രാഹുല്‍ ഗാന്ധി വയനാട് എംപി ആയിരുന്നപ്പോഴും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. ബിജെപി എംപിമാരാണ് പാര്‍ലമെന്റില്‍ ജില്ലയുടെ വിഷയങ്ങള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം സീറോ അവറില്‍ പി.ടി. ഉഷ എംപി പ്രസംഗിച്ചത് വയനാടിന്റെ വിഷയങ്ങളില്‍ ഊന്നിയാണ്. ജില്ലയിലെ കാപ്പിക്കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവര്‍ അവതരിപ്പിച്ചു. വന്യജീവി ശല്യംമൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി. വയനാട് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ശാസ്ത്രീയവും മാനുഷികവുമായ അടിയന്തര ഇടപെടല്‍ അവര്‍ ആവശ്യപ്പെട്ടു.
ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാമില്‍ വയനാടിനെ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരാണ്. പ്രോഗ്രാമിന്റെ ഭാഗമായി കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്. ആസ്പിരേഷണല്‍ പ്രോഗ്രാമില്‍ ജില്ലയെ ഉള്‍പ്പെടുത്തിയപ്പോള്‍ ഫെഡറല്‍ സംവിധാനത്തിലുള്ള കടന്നുകയറ്റമെന്ന് ആക്ഷേപിക്കുകയാണ് ഇടതുപക്ഷം ചെയ്തത്.
ഒരു പാരഡി ഗാനത്തെ സിപിഎം ഭയക്കുന്ന സ്ഥിതി ദയനീയമാണ്. തെരഞ്ഞെടുപ്പുകാലത്ത് പുറത്തിറങ്ങിയ ഒരു പാരഡി ഗാനത്തോട് അസഹിഷ്ണുത കാട്ടേണ്ട കാര്യമില്ലെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ജനറല്‍ സെക്രട്ടറിമാരായ എം.പി. സുകുമാരന്‍, ടി.എം. സുബീഷ്, വില്‍ഫ്രഡ് ജോസ് എന്നിവര്‍ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *