ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇന്നും കുത്തനെ ഉയര്‍ന്നു.

അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യുഎസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ഫ്രാന്‍സിന്റെ സിഎസി 40 2.2 ശതമാനമാണ് താഴ്ന്നത്. ജര്‍മ്മന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ ഡിഎഎക്‌സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്.

വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരനായ ദക്ഷിണ കൊറിയയിലെ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച കോസ്പി 7.2 ശതമാനമാണ് ഇടിഞ്ഞത്. 5,791.91 ലാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് യുഎസ് ക്രൂഡ് ഓയില്‍ ബാരലിന് 3.24 ഡോളര്‍ ഉയര്‍ന്ന് 74.47 ഡോളറിലെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 3.56 ഡോളര്‍ കൂടി 81.30 ഡോളറിലെത്തി. യുദ്ധം ആഗോള ക്രൂഡ് ഓയില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു.

ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ എസ് & പി / എഎസ്എക്‌സ് 200 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വാള്‍ സ്ട്രീറ്റില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഉയര്‍ന്ന എണ്ണവില ഇന്ധന ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *