ന്യൂയോര്‍ക്ക്: ഇറാന്‍ സര്‍ക്കാരിന് വേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്.

മതിയായ അനുമതിയില്ലാതെ ആയുധ ഇടപാടുകള്‍ നടത്തിയെന്ന കുറ്റമാണ് പ്രതി ഷമീം മാഫിക്കെതിരെ (44) കാലിഫോര്‍ണിയയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ചുമത്തിയിരിക്കുന്നത്.’അറ്റ്ലസ് ഇന്റര്‍നാഷണല്‍ ബിസിനസ്’ എന്ന പേരില്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ കമ്പനി വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇറാനിയന്‍ മിലിട്ടറി ഗ്രേഡ് ഡ്രോണുകളായ മൊഹാജെര്‍-6 വാങ്ങുന്നതിനായി 7 കോടി ഡോളറിലധികം മൂല്യമുള്ള കരാറില്‍ ഇവര്‍ ഏര്‍പ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കൂടാതെ 55,000 ബോംബ് ഫ്യൂസുകള്‍ സുഡാന്‍ പ്രതിരോധ മന്ത്രാലയത്തിന് എത്തിച്ചതായും ആരോപണമുണ്ട്.

2022 ഡിസംബര്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവര്‍ ഇറാന്റെ രഹസ്യാന്വേഷണ-സുരക്ഷാ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാന് വേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം മാഫി നിഷേധിച്ചു. 2020-ല്‍, മാഫിക്ക് പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ ഇറാനിയന്‍ അധികൃതര്‍ പിടിച്ചെടുത്തുവെന്നും തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ആ സ്വത്തുക്കള്‍ തിരികെ ലഭിക്കുന്നതിനായി യുഎസില്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം അവരോട് പറഞ്ഞതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *