കൊച്ചി: കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിനെതിരെ ആരോപണവുമായി അധ്യാപകന്‍ ഡോ, എം കെ റാം. നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഫയീസ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റാം ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡോ. റാം ആ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നിതിന്‍ രാജ് സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫയീസില്‍ നിന്ന് പണം തട്ടിയെടുത്തതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പരാതി പിന്‍വലിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. കാമ്പസിനുള്ളില്‍ വെച്ച് ഫയീസും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്, പ്രശ്‌നം പരിഹരിക്കാനായി നിതിന്‍ അപരിചിതരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിതിന്‍ രാജിനെ ഒരു മാസത്തോളം കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ വസ്തുതകളെക്കുറിച്ച് കൃത്യമായി അന്വേഷിക്കാതെ, തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. മാധ്യമങ്ങളുടെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഒരു വിഭാഗത്തിന്റെയും വിമര്‍ശനങ്ങളെ നിശബ്ദരാക്കി തടിതപ്പാനാണ് പൊലീസ് അനാവശ്യ തിടുക്കം കാണിച്ചതെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്റെ മുറിയിലുണ്ടായിരുന്ന വിവരം പ്രഥമ വിവര മൊഴിയില്‍ (FIS) പരാമര്‍ശിച്ചിട്ടില്ല. ആര്‍ക്കെതിരെയെങ്കിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നെങ്കില്‍ അത് FIS-ല്‍ സ്ഥാനം പിടിക്കുമായിരുന്നുവെന്നും ഡോ. റാം വാദിച്ചു. യോഗത്തിന് തൊട്ടുപിന്നാലെ നിതിന്‍രാജ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ഉടന്‍ തന്നെ ആത്മഹത്യ ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *