ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നത. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്.

എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ നേതാവ് സി വി ഷണ്‍മുഖത്തിന്റെ ഓഫീസിലാണ് ഒത്തുകൂടിയത്. ഷണ്‍മുഖം മൈലം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ എഐഎഡിഎംകെയിലെ മറുവിഭാഗം ടിവികെയെ പിന്തുണയ്ക്കുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിവികെയെ പിന്തുണയ്ക്കണോ എന്നതില്‍ എഐഎഡിഎംകെ നേതൃത്വം ഇതുവരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ടിവികെ നേതാവ് വിജയുടെ അടുത്ത അനുയായി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് പിന്തുണ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 47 സീറ്റുകളിലാണ് വിജയിച്ചത്.

2024 ല്‍ രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടി, നേരിട്ട ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ 234 അംഗ അസംബ്ലിയില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ടിവികെ നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ്. കോണ്‍ഗ്രസ് അഞ്ചു സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുമായി ടിവികെ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി എഐഎഡിഎംകെ എംഎല്‍എ ലീമ റോസ് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലാല്‍ഗുഡിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയായ ലീമ റോസ് മാര്‍ട്ടിന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നാണ് എഐഎഡിഎംകെ ടിക്കറ്റില്‍ ലീമ റോസ് മാര്‍ട്ടിന്‍ തമിഴ്‌നാട് നിയമസഭയിലേക്ക് വിജയിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *