മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകും. ഈ സഹയാത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. കടകളിൽ വെള്ളം കയറിയവർക്ക് പതിനായിരം രൂപവീതം നൽകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
കൃഷി നാശം സംഭവിച്ചതിൽ നഷ്‌ടപരിഹാരം വർധിപ്പിച്ചു. 25 ശതമാനമാണ് വർധിപ്പിച്ചത്. തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരെ പ്രദേശങ്ങളിൽ കൂടുതൽ ജിയോ ബാഗും സ്ഥാപിക്കും. പുനർ ഗേഹം പദ്ധതി പുതുക്കും. അതിനായി തുക വർദ്ധിപ്പിക്കും. പുതിയ പദ്ധതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാം മാനേജുമെൻ്റിനും ആധുനിക സംവിധാനം കൊണ്ടുവരുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിന് പുതിയ സംവിധാനം നടപ്പാക്കും. ഡാമിലെ മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി തയാറാക്കും. റവന്യൂ ജലവിഭവ വകുപ്പുകൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി. മഴ മാറിയാൽ ഉടൻ പ്രവർത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
