ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിജയ്‌ന്റെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് ആദ്യ പരീക്ഷണം നേരിടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് ടിവികെയുടെ സ്ഥാനാര്‍ത്ഥി ജെ സി ഡി പ്രഭാകര്‍ ആണ്. മൂന്നാം തവണ നിയമസഭയിലെത്തുന്ന പ്രഭാകര്‍, മുന്‍ എഐഎഡിഎംകെ നേതാവാണ്. തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ടിവികെയില്‍ ചേരുന്നത്.

ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് പ്രഭാകര്‍ വിജയിച്ചത്. 73 കാരനായ പ്രഭാകര്‍, ടിവികെയുടെ സംഘടനാ സംവിധാനത്തിലും പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ടിവികെ, ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് തുടങ്ങിയവര്‍ അടങ്ങുന്ന സഖ്യത്തിന് 120 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.

അതിനിടെ, പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ പിളര്‍പ്പിന്റെ വക്കിലാണ്. പാര്‍ട്ടിയിലെ 47 എംഎല്‍എമാരില്‍ 30 പേര്‍ എസ് പി വേലുമണിയുടെ നേതൃത്വത്തില്‍ രംഗത്തു വന്നിരിക്കുകയാണ്. വേലുമണിയെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. 17 പേര്‍ എടപ്പാടി കെ പളനിസ്വാമിയെ നേതാവായി പിന്തുണയ്ക്കുന്നു. ഇരുവിഭാഗങ്ങളുടേയും കത്തില്‍ സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *