മേയ് മൂന്നിന് നടന്ന ദേശീയ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു ജി പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി.

കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയോടെയാണ് ഈ തീരുമാനം. പരീക്ഷ വീണ്ടും നടത്തുന്ന തീയതികള്‍ പിന്നീട് അറിയിക്കും. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് കേസ് സി.ബി.ഐക്ക് വിട്ടു.

പരീക്ഷാ നടപടികളിലെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താന്‍ എന്‍.ടി.എ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷാ നടപടികള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് എന്‍.ടി.എ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് എന്‍.ടി.എ അറിയിച്ചു.

പരീക്ഷ വീണ്ടും നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ഈ തീരുമാനം അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു. പുതിയ പരീക്ഷാ തീയതിയും അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും വരും ദിവസങ്ങളില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ക്കായി മാത്രം കാത്തിരിക്കണമെന്നും എന്‍.ടി.എ അഭ്യര്‍ത്ഥിച്ചു.

മെയ് പരീക്ഷയ്ക്കായി അപേക്ഷിച്ചവരുടെ ഡാറ്റയും പരീക്ഷാ കേന്ദ്രങ്ങളും പുതിയ പരീക്ഷയ്ക്കും ഉപയോഗിക്കും. വിദ്യാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പുനഃപരീക്ഷയ്ക്കായി അധിക ഫീസ് ഈടാക്കില്ല. കൂടാതെ, നേരത്തെ അടച്ച ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കും. എന്‍.ടി.എയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ചാകും പുനഃപരീക്ഷ നടത്തുക.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *