ന്യൂഡല്‍ഹി: യുദ്ധസാഹചര്യത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ തന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിന്റെ എണ്ണം കുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വാഹനങ്ങള്‍ വാങ്ങാതെ തന്നെ, സാധ്യമായ ഇടങ്ങളിലൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ തന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കാന്‍ മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആഭ്യന്തര മന്ത്രി അമിത്ഷായും മോദിയുടെ പാത പിന്തുടര്‍ന്ന് വാഹനവ്യൂഹത്തിൽ കുറവ് വരുത്തി. സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണ്ണമായും പാലിച്ചുകൊണ്ടുതന്നെ തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയിൽ താഴെയായാണ് അമിത് ഷാ കുറച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ മറ്റ് കേന്ദ്ര മന്ത്രിമാരും തങ്ങളുടെ വാഹനവ്യൂഹത്തിന്റെ വലുപ്പം കുറച്ചേക്കുമെന്നാണ് സൂചന.
മിതവ്യയത്തിന് ആഹ്വാനം ചെയ്ത് ഹൈദരാബാദിൽ നടത്തിയ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത്, അസം സന്ദര്‍ശനങ്ങളിലാണ് വാഹനവ്യൂഹം വെട്ടിക്കുറച്ചത്. എസ്പിജി പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റം വരുത്തിയത്. പടിഞ്ഞാറന്‍ ഏഷ്യയിലെ നിലവിലെ പ്രതിസന്ധികള്‍ക്കിടയിലാണ് ഈ നീക്കം. കഴിഞ്ഞ ഞായറാഴ്ചയാണ് ഹൈദരാബാദില്‍ നടന്ന ബിജെപി റാലിയിലായിരുന്നു മിതവ്യയത്തിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം.
വിദേശനാണ്യം ലാഭിക്കുന്നതിനായി പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക, നഗരങ്ങളില്‍ മെട്രോ റെയില്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക, കാര്‍പൂളിംഗ് (യാത്രക്കാര്‍ വാഹനം പങ്കിടുക), ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, പാര്‍സല്‍ നീക്കത്തിന് റെയില്‍വേ സേവനങ്ങള്‍ ഉപയോഗിക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യുക (വര്‍ക്ക് ഫ്രം ഹോം) തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
