പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് വ്യോമസേനാ വിങ് കമാൻഡർ അറസ്റ്റിൽ. മെയ് 31-ന് അറസ്റ്റിലായ വിങ് കമാൻഡർ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സൈനിക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാക് ഏജന്റിന് കൈമാറിയെന്ന് കണ്ടെത്തൽ. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ ഹണി ട്രാപ്പിൽ കുടുങ്ങി വിവരങ്ങൾ നൽകിയെന്ന് സൂചന. സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തും വിവരങ്ങൾ ചോർത്തി.
തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നതെന്ന് ഡൽഹി പോലീസിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം ഡൽഹി പൊലീസിന് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയതിന് പിന്നാലെയാണ് വിങ് കമാൻഡർ അറസ്റ്റിലായിരിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങളും രേഖകളും പങ്കുവെച്ചതിന് Official Secrets Act പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിങ് കമാൻഡർ നിരീക്ഷണത്തിലായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേനാ വക്താവ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയ്ക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഫോട്ടോകളും വീഡിയോകളും സൈനിക യൂണിറ്റുകളുടെ നീക്കത്തെയും വിന്യാസത്തെയും കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുകയായിരുന്നു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ചാര ശൃംഖലയുടെ ഭാഗമായിരുന്നു ഈ പ്രവർത്തനമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
