ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി പൊലീസ്. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ നല്‍കും. ജില്ലാ കളക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. ജില്ലാ പോലീസ് മേധാവി മുഖേനയാണ് റിപ്പോര്‍ട്ട് നല്‍കുക. ശേഷം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയത്. ആറാം തീയതി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കണ്ണൂരിന്റെ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. എട്ടാം തീയതിവരെ ലോഡ്ജില്‍ തുടര്‍ന്ന അജുന്‍ ആയങ്കി പിന്നീടാണ് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിച്ചതും പിടിയിലായതും.

പൊലീസ് അര്‍ജുനെ തിരയുന്ന സമയത്തും അര്‍ജുന്‍ കാറില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറാം തീയതി സുഹൃത്ത് പ്രണവ്, ബന്ധു കുട്ടന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ജുന്‍. പ്രണവും കുട്ടനും സോളാര്‍ ഇന്‍സ്റ്റലേഷന്‍ ജോലിക്കാരാണ്. ഇവര്‍ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുമ്പോള്‍ അര്‍ജുന്‍ കാറില്‍ത്തന്നെ കാത്തിരിക്കും. തോട്ടട, മട്ടന്നൂര്‍, ചാലോട് എന്നിവിടങ്ങളില്‍ ഇവര്‍ ജോലിക്കായി എത്തിയിരുന്നു. ആറിന് രാത്രി തളിപ്പറമ്പിലെത്തി ലോഡ്ജില്‍ താമസിച്ചു. ഏഴാം തീയതിയും എട്ടാം തീയതി ഉച്ച വരെയും ലോഡ്ജില്‍ തുടര്‍ന്നു. പിന്നീടാണ് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിച്ചതും പിടിയിലായതും.

By admin

Leave a Reply

Your email address will not be published. Required fields are marked *